District News
നീലേശ്വരം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. നീലേശ്വരം മൃഗാശുപത്രി ഹാളില്‍ നടന്ന പരിപാടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.
നീലേശ്വരം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. പി. ആശ അധ്യക്ഷത വഹിച്ചു. ഉദുമ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഇ. ചന്ദ്രബാബു ക്ലാസ് നയിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി.പി. പ്രദീപ്കുമാര്‍ സ്വാഗതവും പി. ദിവ്യ നന്ദിയും പറഞ്ഞു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു പാൽവില കൂട്ടുമെന്ന ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ഉറപ്പ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കെഎസ്എംഎസ്എ കർഷക സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് സലികുമാറിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും നൂറുകണക്കിന് ക്ഷീരകർഷകരെ പങ്കെടുപ്പിച്ചു നടത്തിയ മാർച്ച് എറണാകുളം മിൽമ മുൻ ചെയർമാൻ ജോൺ തെരുവത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള ധർണ ഉദ്ഘാടനം ചെയ്തു.
കെഎസ്എംഎസ്എ സംസ്ഥാന സെക്രട്ടറി അനിൽ കുമാർ, ഭാരവാഹികളായ സോണി തെല്ലാമാടം, ജോയ്മോൻ, അജേഷ് മോഹനൻ, സോണി ഈറ്റക്കൻ, വത്സലൻ അടിമാലി, ജോസ്കുട്ടി ശാന്തിഗ്രാം, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, സാജു തോപ്രാംകുടി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കി വരുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാം.
പദ്ധതിയിൽ അംഗങ്ങളാകുന്ന ക്ഷേമനിധി അംഗങ്ങൾക്ക് പ്രീമിയം തുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കും. https://app.ksheeras anthwanam.co.in/ വെബ്സൈറ്റിലൂടെ മാർച്ച് 10 നകം അംഗങ്ങളാകാൻ അപേക്ഷ നൽകാം.
പദ്ധതിയിൽ ആരോഗ്യസുരക്ഷ, അപകടസുരക്ഷ, ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പരിരക്ഷ ലഭിക്കുന്നു. ആരോഗ്യ സുരക്ഷ പദ്ധതിയിൽ 80 വയസ് വരെയുള്ള കർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കൂടാതെ അംഗങ്ങളാകാം. രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാഷ്ലെസ് ചികിത്സാ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിൽ ചികിത്സയ്ക്ക് റീ-ഇംബേഴ്സ്മെന്റ് സൗകര്യവും ലഭ്യമാണ്.
ആശുപത്രി ചികിത്സയ്ക്കു മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾ യഥാക്രമം 30, 60 ദിവസത്തേക്ക് ലഭിക്കും. പദ്ധതിയിൽ അംഗങ്ങളാകാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടണം.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ ക്ഷീരമേഖലയുടെ സമഗ്ര വികസനവും ക്ഷീരകര്‍ഷകരുടെ ക്ഷേമവും മുന്‍നിര്‍ത്തി ക്ഷീര കര്‍ഷക കരട് നയം തയാറാക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നതതല സമിതി രൂപവത്കരിച്ചു.
സര്‍ക്കാരിന്റെ കന്നുകാലി നയത്തിന്റെ മാതൃകയില്‍ കരട് നയം എത്രയും വേഗം തയാറാക്കി സമര്‍പ്പിക്കാനാണു സമിതിക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ക്ഷീരകര്‍ഷക കരടു നയത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍നിന്ന് ക്ഷീരവികസന വകുപ്പ് ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചിരുന്നു. ഇത് ക്രോഡീകരിച്ചു രൂപപ്പെടുത്തിയ 17 ഇന നിര്‍ദേശങ്ങള്‍ ഉന്നതതല സമിതി പരിശോധിച്ചാണ് കരട് നയം തയാറാക്കുക.
ക്ഷീരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായും ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന സമിതിയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, മില്‍മ എംഡി, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, നാഷണല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡ് ദക്ഷിണ മേഖല വകുപ്പ് മേധാവി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ഡെയറി സയന്‍സ് വകുപ്പ് മേധാവി, തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍.
പ്രധാന നിര്‍ദേശങ്ങള്‍
Business
ആനന്ദ് (ഗുജറാത്ത്): ലോകം അത്യാധുനിക സാങ്കേതിവിദ്യകളെ കൈനീട്ടി സ്വീകരിക്കുന്ന ആ കാലത്ത് ഇന്ത്യയിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും നിർമാണ ഭീമന്മാരായ അമൂൽ സരളാബെൻ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ അസിസ്റ്റന്റിനെ അവതരിപ്പിച്ചു.
താഴെത്തട്ടിലുള്ള ക്ഷീരകർഷകരുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ ഗുജറാത്തിലെ ആയിരക്കണക്കിനു ഗ്രാമങ്ങളിലുള്ള കർഷകർക്ക് ഏതു സമയത്തും സഹായത്തിനു സമീപിക്കാവുന്ന ഒരു പുതിയ സഹായിയെ ലഭിക്കും.
24 മണിക്കൂറും സേവനം
അമൂലിന്റെ ഓട്ടോമാറ്റിക് മിൽക് കളക്ഷൻ സിസ്റ്റം (എഎംസിഎസ്), പശുദാൻ അപ്ലിക്കേഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് സരളാബെൻ പ്രവർത്തിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യം, കുത്തിവയ്പ് വിവരങ്ങൾ, ചികിത്സ, തീറ്റക്രമം, പ്രജനനം എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ഇത് കർഷകർക്കു നല്‍കും. കൂടാതെ ക്ഷീരകർഷകർക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും സബ്സിഡികളെക്കുറിച്ചുമുള്ള വിവരങ്ങളും എഐ അസിസ്റ്റന്റ് നൽകും.
കർഷകർക്ക് അമൂൽ ഫാർമർ മൊബൈൽ ആപ്ലിക്കേഷനിലൂടെ സേവനം ലഭിക്കും. ഇതികംതന്നെ ഈ ആപ്പ് 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഡൗണ്‍ലോഡ് ചെയ്തു. സ്മാർട്ട്ഫോണ്‍ ഇല്ലാത്തവർക്കും ലാൻഡ്ഫോണ് ഉപയോഗിക്കുന്നവർക്കും വോയിസ് കോൾ വഴി സേവനം പ്രയോജനപ്പെടുത്താം. ഗുജറാത്തി ഭാഷയാണ് പ്രധാനമായും ഉപയോഗിക്കുന്നതിനാൽ കർഷകർക്ക് ആശയമവിനിമയം അനായാസമാകും.
അമൂൽ എഐയുടെ സേവനം ഗുജറാത്തിലുടനീളമുള്ള 18500ലേറെയുള്ള ഗ്രാമങ്ങളിലെ ഏകദേശം 36 ലക്ഷം ക്ഷീരോത്പാദകർക്കു ലഭിക്കുമെന്നാണ് കരുതുന്നത്. ഈ കർഷർ ദിവസേന 350 ലക്ഷം ലിറ്ററിലേറെ പാലാണ് വിതരണം ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും വിപുലമായ സഹകരണ ഐടി ഇക്കോസിസ്റ്റങ്ങളിലൊന്നിലാണ് ഈ എഐ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അമൂലിന്റെ ഡിജിറ്റൽ സംവിധാനം കൈകാര്യം ചെയ്യുന്ന വിവരശേഖരത്തിൽ പ്രതിവർഷം 1200 കോടിയിലധികം ലിറ്റർ പാൽ സംഭരണ ഇടപാടുകൾ. 1200 ഡോക്ടർമാർ വഴി മൂന്നു കോടിയിലധികം കന്നുകാലികൾക്കു നൽകുന്ന ലക്ഷക്കണക്കിനു ചികിത്സകൾ, ഓരോ വർഷവും നടത്തുന്ന ഏകദേശം 70 ലക്ഷം കൃത്രിമ ബീജസങ്കലനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.
District News
കോട്ടയം: വേനല്‍ ശക്തിപ്പെടുംതോറും ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടം പെരുകുന്നു. വേനലില്‍ പച്ചപ്പുല്ല് കിട്ടാനില്ല. കാലിത്തീറ്റയ്ക്ക് താങ്ങാനാവാത്ത വിലയും. വേനലില്‍ ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്റെ സംഭരണവില ഉയര്‍ത്തുന്നില്ല. തദ്ദേശ ഇലക്ഷനു പിന്നാലെ പാല്‍വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. പശുവിനെ പരിപാലിക്കുന്നതുള്‍പ്പെടെ നോക്കിയാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് 60 രൂപയ്ക്ക മുകളില്‍ ചെലവു വരും.
മില്‍ക്ക് സൊസൈറ്റികളില്‍ നിലവില്‍ ലിറ്ററിന് ശരാശരി 42 രൂപയാണ് കര്‍ഷകനു കിട്ടുന്നത്. ജലസ്രോതസുകള്‍ വറ്റുന്നതോടെ പശുക്കളെ കുളിപ്പിക്കാനും കുടിപ്പിക്കാനും വെള്ളം കണ്ടെത്തുക ദുഷ്കരമാകും. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില.
പച്ചപ്പുല്ല് കൊടുക്കുമ്പോള്‍ കിട്ടുന്ന പാല് വൈക്കോൽ കൊടുക്കുമ്പോള്‍ കിട്ടില്ല. കൊഴുപ്പ് നോക്കിയാണ് ക്ഷീരസംഘങ്ങള്‍ പാലിനു വില നല്‍കുന്നത്. പാലിന് കൊഴുപ്പ് കുറഞ്ഞതോടെ കിട്ടുന്ന വിലയിലും കുറവുവന്നു. ചെറുകിട കര്‍ഷകരെയാണ് ഇതു സാരമായി ബാധിക്കുന്നത്.
വന്‍കിട ഫാമുകളില്‍ ഫാനുകള്‍ സ്ഥാപിച്ചു തൊഴുത്ത് ശീതീകരിക്കുകയും ജലസേചന സൗകര്യമുള്ള ഫാമുകളില്‍ പച്ചപ്പുല്ലുകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വലിയ ചെലവ് വരും. ഏതാനും പശുക്കളെ മാത്രം വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഇത് താങ്ങാനാവില്ല.
ആറുവര്‍ഷം മുന്‍പ് മില്‍മ നടത്തിയ പഠനത്തില്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ 48.50 രൂപ ചെലവുവരുമെന്നു കണ്ടെത്തിയിരുന്നു. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.50 രൂപയായിരുന്നത് 32 രൂപയായി. വേനല്‍ ശക്തിപ്പെട്ടതോടെ പശുക്കള്‍ക്ക് പനി, അകിടുവീക്കം, കുളമ്പുരോഗം ഉള്‍പ്പെടെ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. മരുന്നുവില നോക്കിയാല്‍ ചികിത്സ ഭാരിച്ച ബാധ്യതയാണ്. പശുവളര്‍ത്തലില്‍ മെച്ചമല്ലാത്ത സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍നിന്നു പിന്‍വാങ്ങുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രണ്ടും മൂന്നും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഇപ്പോള്‍ മേഖലയില്‍ പിടിച്ചു നില്ക്കാന് സാധിക്കുന്നില്ല.
സംഭരണവില ഉയര്‍ത്തുകയും കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ സബ്സിഡി അനുവദിക്കുകയും ചെയ്യാതെ ക്ഷീരമേഖല മുന്നോട്ടു പോകില്ല. ലിറ്ററിന് ആറു രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇതിനു മുന്‍പ് 2019 സെപ്റ്റംബറില്‍ ലിറ്ററിന് നാലു രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറു രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല് വില ലിറ്ററിന് 56 രൂപയാണ്.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
Business
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന മിൽമ ഫെഡറേഷൻ, ബോർഡ് യോഗങ്ങളിൽ നാലു രൂപ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടും, ഇതിനു സർക്കാരിന്റെ അനുവാദം ലഭിക്കാത്തതാണു പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗം ലിറ്ററിനു നാലു രൂപ വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചിരുന്നു. നേരത്തേ പാൽവില വർധനയെ എതിർത്ത മേഖലാ യൂണിയനുകളും ഒടുവിലെ ഫെഡറേഷൻ യോഗത്തിൽ നിലപാടു മാറ്റുകയും ചെയ്തു. ഇതോടെ ക്ഷീരകർഷകർക്കു നേട്ടമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കാൻ ഫെഡറേഷൻ ഐകകണ്ഠേ്യനയാണു തീരുമാനമെടുത്തത്.
ക്ഷീരവികസന വകുപ്പും മന്ത്രിയും മിൽമയുടെ തീരുമാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചതാണ്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയശേഷം, കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞെന്നു മിൽമ ബോർഡംഗം പ്രതികരിച്ചു. പാലിന്റെ വില വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതം മൂളിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽവില വർധിപ്പിക്കുമെന്നു ക്ഷീരവികസന വകുപ്പുമന്ത്രി നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നതാണ്.
മിൽമ ഫെഡറേഷനും ഡയറക്ടർ ബോർഡും വില വർധിപ്പിക്കാൻ തീരുമാനിച്ചാൽ നടപ്പാക്കുന്നതിനു നിയമപരമായി തടസമില്ലെങ്കിലും, അതിനു സർക്കാരിന്റെ അനുവാദം കൂടി വാങ്ങുന്നതാണു കീഴ്വഴക്കം.
ഉത്പാദന ചെലവിനനുസരിച്ചു പാലിനു വില ലഭിക്കാത്തതു മൂലം സംസ്ഥാനത്തു ക്ഷീരകർഷകകർ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകരിൽ ക്ഷീരമേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.
പ്രത്യക്ഷ സമരത്തിലേക്ക്:കർഷകർ
തങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും പാൽവില വർധിപ്പിച്ച് അല്പമെങ്കിലും ആശ്വാസമാകേണ്ട സർക്കാർ, അവഗണന തുടരുന്നതിനെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നു ക്ഷീരകർഷകർ.
പാലിനു സംഭരണ വില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് പ്രതിഷേധ യോഗങ്ങളും ധർണയും നടത്തുമെന്ന് വിവിധ ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ അറിയിച്ചു.